മറുനാട്ടിലെ താമസവും, പിന്നീടിപ്പോൾ പ്രായാധിക്യവും കൂടി ജീവിതത്തിൽ നിന്നു കവർന്നെടുത്ത ഒരു വിലപ്പെട്ട സംഗതിയാണ് ഓണം എന്നാണ് ഞാൻ എന്നെത്തന്നെ ഇത്രയും നാൾ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ഇത്തവണ ബ്ലോഗുലകത്തിൽ മുഴുവൻ ഓണം പ്രമാണിച്ചുള്ള ഗോഗ്വാ വിളികൾ കണ്ടപ്പൊഴാണ് മനസ്സിലേക്കു ഒരുകണ്ണാടിപിടിച്ചു നോക്കാമെന്നു കരുതിയത്.
ഓണം എന്നുപറയുമ്പോൾ ഓണപ്പതിപ്പുകൾ വായിക്കുന്ന ഏതൊരാൾക്കും വരുന്ന പോലെ എനിക്കും നൊസ്റ്റാൽജിയ വരാറുണ്ട് (പ്രത്യേകിച്ചും, ONV എഴുതീതുപോലെ “നമുക്കീ നൊസ്റ്റാൽജിയ മരിക്കും വരെയുണ്ടാം” ടൈപ്പ് ആളാണുഞാൻ). ഓണപ്പാട്ടുകൾ, ഓണത്തപ്പൻ, പൂക്കളങ്ങൾ, വാമനൻ, മാവേലി, അത്തച്ചമയം, കള്ളപ്പറയും ചെറുനാഴിയും -- അങ്ങനെ ഒരു ബഹളം.
ഇത്തവണത്തെ ഞങ്ങളുടെ ഓണം സാധാരണയിൽക്കവിഞ്ഞു “കൊള”മായി -- ഓണസ്സദ്യ തലേ ദിവസം വാങ്ങിയിരുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ ബാക്കിയിലൊതുങ്ങി. മക്കൾക്കു നമ്മുടെ സാംസ്കാരികമൂല്യങ്ങൾ പകർന്നുകൊടുക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്നോർത്ത് കുറച്ചെനിക്കു മനോവിഷമം തോന്നി . സത്യത്തിൽ അപ്പോഴാണ് ഞാൻ എന്റെ ഓണങ്ങളെ എന്റെ മക്കളുടെ ഓണങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുന്നത്. താരതമ്യപഠനം കഴിഞപ്പോൾ little monsters കാര്യമായി ഒന്നും തന്നെ miss ചെയ്യുന്നില്ല എന്നെനിക്കപ്പോൾ തോന്നി.
യൂ സീ, NGO ആയിരുന്ന ഒരച്ഛന്റെയും, പ്രൈമറി സ്കൂൾ വാദ്ധ്യാരിണി ആയിരുന്ന ഒരമ്മയുടെയും സീമന്തപുത്രനായാണു ഈയുള്ളവൻ വളർന്നത്. അതുകൊണ്ട് തലേദിവസത്തെ കറികൾ കൂട്ടി VKN പറയുന്നപോലെ “കൊശുവായി” ഊണുകഴിക്കാൻ എനിക്കന്നേ ട്രെയിനിങ് കിട്ടി. കാരണം ഭാരിച്ച പാചകങ്ങളൊക്കെ അമ്മയ്ക്കവധിയുള്ള ശനി ഞായർ ദിവസങ്ങളിലേ ഉണ്ടാവാറുള്ളു. എനിക്കല്ലെൻകിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അന്നുമുതലേ ഇഷ്ടമല്ലായിരുന്നു. ഞാൻ ജനിച്ചുവളർന്ന നഗരമാണെൻകിൽ ഒരു ചെറിയ നഗരം -- അതായത് വലിയ നഗരങ്ങളുടെ സൌകര്യങ്ങളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല; എന്നാൽ “നന്മകളാൽ സമൃദ്ധ”മായ ഒരു നാട്ടിൻപുറമായിരുന്നില്ല താനും. ഇങ്ങനെ ഞങ്ങൾ ജീവിച്ചുവരുമ്പോഴാണ് കൊല്ലത്തിൽ ഒരിക്കൽ ഓണപ്പതിപ്പുകളിറങ്ങിയിരുന്നതും, മനുഷ്യനു പണിയുണ്ടാക്കിയിരുന്നതും.
അന്നത്തെ ഓണക്കാലം എന്നുപറഞ്ഞാൽ അച്ഛനും, അമ്മയ്ക്കും, കൂടാതെ എനിക്കും ഒഴിവു കിട്ടുന്ന സമയം. അമ്മയ്ക്കും എനിക്കും 9 ദിവസം അവധി. അച്ഛന് 4 ദിവസവും. ചുരുക്കിപ്പറഞ്ഞാൽ 5 ദിവസം സുഖമായിട്ട് അവധി ആസ്വദിക്കാം. കാരണം അച്ഛൻ വീട്ടിലുള്ള ദിവസം ആകെ എനിക്കൊരു ടെൻഷൻ ആണ്, അക്കാലത്ത്. ഓണമായാലും, ക്രിസ്മസ് ആയാലും, “പഠിക്കെടാ”, “കളിക്കാൻ പോകണ്ടെടാ” എന്നൊക്കെ ബഹളം. മനുഷ്യനെ സമാധാനമായി ജീവിക്കാനും സമ്മതിക്കില്ലല്ലോ എന്നൊക്കെ അന്നു ഞാനോർക്കും. അവിട്ടം ചതയം ദിവസങ്ങൾ ഏതെൻകിലും ബന്ധുവീട്ടിൽ പോയിനിൽക്കാൻ ഞാൻ ശ്രമിക്കും. പിന്നെ ഓണക്കാലത്തിന്റെ ഒരു ഗുണം സർക്കാർ തരുന്ന അലവൻസ്, അഡ്വാൻസ് എന്നീ വകകളാണ്. സാമ്പത്തികനില താൽക്കാലികമായിട്ടാണെൻകിലും നന്നാവുന്നതുകൊണ്ട് ആ ഒരു കാര്യത്തിൽ ഒന്നുരണ്ടാഴ്ച്ച വീട്ടിൽ ഓണം പോലെയാണ്.
പൂപറിക്കൽ, ഇടൽ ഈ കാര്യങ്ങളിലൊന്നും എനിക്കു തീരെ പ്രതിപത്തി ഉണ്ടായിരുന്നില്ല. ഏകദേശം നഗരമായിക്കഴിഞ്ഞിരുന്ന ഒരു പ്രദേശത്താണു ഞങ്ങൾ താമസിച്ചിരുന്നത എന്നു പറഞ്ഞല്ലോ. അതുകൊണ്ട് കാട്ടുപൂവുകൾ തീരെ ഉണ്ടായിരുന്നില്ല. 42 സെന്റു സ്ഥലം ഉണ്ടായിരുന്ന ഞങ്ങൾ ആയിരുന്നു സ്ഥലത്തെ പ്രധാന ഭൂവുടമകൾ എന്നു പറയുമ്പോൾ സംഗതിയുടെ ഗുരുതരാവസ്ഥ പിടി കിട്ടിയല്ലോ. ഈ 42 സെന്റ് സ്ഥലത്ത് വിടരാൻ തയാറായി ധാരാളം തുമ്പകളും, മറ്റു കാട്ടുചെടികളും ഉണ്ടായിരുന്നു എന്നാണെന്റെ ബലമായ വിശ്വാസം. പക്ഷെ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന എന്റെ അപ്പൂപ്പൻ ഒരു ചെറിയ കള പോലുമെങ്ങാനും പറമ്പിൽ കണ്ടാൽ അതിനെ വേരോടെ പിഴുതു കൊലവിളിച്ചിരുന്നതിനാൽ അവയൊന്നും സൂര്യവെളിച്ചം അധികനാൾ കാണാൻ വിധിയില്ലാത്തവയായി അവശേഷിച്ചു. പിന്നെ വേണമെൻകിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കണം. അക്കാര്യത്തിൽ അന്നും, ഇന്നും എനിക്കുയാതൊരിഷ്ടവുമില്ല. വല്ലവന്റെയും കരുണയുടെ ബലത്തിൽ ജീവിക്കുന്ന, പുച്ഛം അർഹിക്കുന്ന സാധനങ്ങളായാണ് ഞാൻ എപ്പോഴും വളർത്തുചെടികളെ കാണാറ്. വെള്ളവും വളവും ആവശ്യമില്ലാത്ത ഒരു ചെടി , ഒരു മന്ദാരം, ഞാൻ ഒരിക്കൽ മുറ്റത്തു നട്ടുപിടിപ്പിച്ചു. അതെനിക്ക് പിന്നീട് ഒരു മഹാ പാരയായി മാറി. ജനകമഹാരാജാവിന് എന്നെ തല്ലണമെന്നു തോന്നുമ്പോൾ നല്ല ഒന്നാന്തരം വടികൾ ആ നന്ദിയില്ലാത്ത മന്ദാരം നൽകിക്കൊണ്ടിരുന്നു. പിന്നീടൊരിക്കലും ഞാൻ മന്ദാരങ്ങളും നട്ടുപിടിപ്പിച്ചിട്ടില്ല.
പൂപറിക്കാൻ പിന്നെ ആകെ ഒരുവഴി ബ്ലോക്കുമലയാണ്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഗ്രാമവികസനബ്ലോക്ക് എന്നോ മറ്റോ പേരുള്ള ഒരു ആപ്പീസ് ഉണ്ടായിരുന്നു. എന്താണവിടെ പരിപാടിയെന്നു അവിടെ ജോലിചെയ്യുന്നവർക്കു പോലും പൊതുവേ പിടിയില്ലയിരുന്നു. ഒരമ്പതേക്കർ സ്ഥലമുണ്ട്. UN കൊടുത്ത കുറെ തുരുമ്പെടുത്ത വണ്ടികളുമുണ്ടായിരുന്നു. ഈ അമ്പതേക്കറിൽ 49.9 ഏക്കറും തെരുവ (ഇഞ്ചിപ്പുൽ)ക്കാടുകളാണ്. ബാക്കിയുള്ള 0.1 ഏക്കർ സ്ഥലത്തുനിന്നു കിട്ടുന്ന തുമ്പ, കദളിപ്പൂവുകളായിരുന്നു ഞങ്ങളുടെയൊക്കെ പൂക്കളങ്ങളുടെ ആധാരം. പൂപറിക്കാൻ പോകുമ്പൊഴും സൂക്ഷിക്കണമായിരുന്നു. തെരുവക്കാട്ടിലേക്കു വെറുതെ ഒരു ലക്‌ഷ്യവുമില്ലാതെ കല്ലുവലിച്ചെറിഞ്ഞാൽ എറ്യുന്നവനെ തെറിയഭിഷേകം നടത്തിക്കൊണ്ടു മിക്കവാറും ആരെൻകിലും എഴുന്നേറ്റുവരും. മൊത്തത്തിൽ തെരുവ നിറഞ്ഞ ഒരേദൻ തോട്ടം.
പിന്നെയും ഒരുവഴികൂടി ഉണ്ടായിരുന്നു പൂവിന്. അവിടെ അടുത്തുതാമസിച്ചിരുന്ന “പോത്തു”കുട്ടൻ ചേട്ടൻ എന്ന ആളിനു് സാമാന്യം കുഴപ്പമില്ലാത്ത ഒരു പൂന്തോട്ടമുണ്ടായിരുന്നു. കക്ഷി ആണെൻകിൽ പൂവിടുന്ന ആളുമല്ല. പക്ഷേ കൊന്നാലും അയല്പക്കത്തെ കുട്ടികൾക്കൊന്നും ഒരു വാടിയ പൂ പോലും കൊടുക്കാത്തവനായിരുന്നു മഹിഷനാമാവ്. അസുരന്റെ തോട്ടത്തിൽ നിന്നു പൂ പറിച്ച കുട്ടികളുടെ കൂടെ കൂടിയതിനാൽ എനിക്കൊരിക്കൽ പിതാവിൽനിന്നു മന്ദാരതാഡനം ലഭിച്ചു. അതോടെ ആ കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പൂവിടൽ മതിയാക്കി -- ഞാൻ ആറാം ക്ലാസ്സിൽ ആയിക്കാണണം അപ്പോൾ. തരിമ്പുപോലും ദുഃഖം തോന്നിയിട്ടില്ല. പൂ കിട്ടാത്തിടത്ത് എന്തു പൂക്കളം?
അതുപോലെ ഓണപ്പതിപ്പോണങ്ങളിൽ നിന്നു മാത്രം ഞാൻ അറിഞ്ഞിരുന്ന മറ്റൊരു കാര്യമാണ് ഓണപ്പാട്ടുകൾ. എന്റെ ജീവിതത്തിൽ ഇന്നേവരെ ഞാൻ “പൂവേ പൊലി” എന്നോ, “മാവേലി നാടു വാണീടും കാലം” എന്നോ പാടിക്കൊണ്ടു പൂ പറിക്കാൻ പോകുന്ന ഒരു കുട്ടിയെയും കണ്ടിട്ടില, അങ്ങനെയുള്ളവരെപ്പറ്റി വായിചിട്ടേയുള്ളു. ഞങ്ങളൊക്കെ പൂ പറിക്കാൻ ബ്ലോക്കുമല കയറുമ്പോൾ പാടാറ് ആകാശവാണിയിലെ പരസ്യഗാനങ്ങളായിരുന്നു -- “ഓണക്കാലം, ഓണക്കാലം, പൂവിളിയുടെ കാലം, ടാൻടെക്സിൻ കാലം” മുതലായവ.
ഓണസദ്യയും ഇപ്പറഞ്ഞതുപോലെ. ഉണക്ക അയല കറിവച്ചത്, പൊരിച്ച മത്തി ഇതൊക്കെയായിരുന്നു എന്റെ പ്രിയങ്ങൾ. ഇവ രണ്ടും ഉൾപ്പെടുത്താൻ പറ്റാത്ത ഓണസദ്യ അതുകൊണ്ടു ഒരു കണക്കുപരീക്ഷ പോലെയായിരുന്നു. സാമ്പാർ, ഇഞ്ചിക്കറി ഈ രണ്ടു സാധനങ്ങളല്ലാതെ വേറൊന്നും ഞാൻ ആ ഇലയിൽനിന്നു കഴി്ക്കാറുണ്ടായിരുന്നില്ല. അവിയൽ എനിക്കേറ്റവും ഇഷ്ടമില്ലാത്ത കറിയാണിന്നും. പിന്നെന്തരോണസ്സദ്യ? Waste of time.
അങ്ങനെ ചിന്തിച്ചുചിന്തിച്ചെനിക്കു ബോധ്യം വന്നു ഇപ്പറയുന്നപോലെ വലിയ ആനക്കാര്യമായിരുന്നില്ല എനിക്കൊരിക്കലും ഓണം എന്ന്. പിന്നെ ഓണത്തിന്റെ അന്നു തലേദിവസത്തെ pizza മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിൽ തോന്നിയ വിഷമം മാറി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്നു സന്തോഷം തോന്നി. ഇവിടങ്ങളിലെ മലയാളി അസ്സോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഏതെൻകിലും ഓണസ്സദ്യയിൽ പൻകെടുത്ത് മൂക്കുമുട്ടെ സാമ്പാർ കുടിക്കാമല്ലോ എന്നു ഞാനാശ്വസിച്ചു.